National
ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വീഡിയോയിൽ മുഖ്യമന്ത്രി സ്റ്റാലിനെ വെല്ലുവിളിച്ച് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്. ചീഫ് മിനിസ്റ്റർ സർ നിങ്ങൾക്ക് പകപോക്കാനുള്ള പദ്ധതികളുണ്ടെങ്കിൽ എന്നെ എന്തും ചെയ്തോളൂ. എന്റെ നേതാക്കളെയോ പ്രവർത്തകരെയോ തൊടരുത്.
ഞാൻ വീട്ടിലോ ഓഫീസിലോ കാണും. നിർദിഷ്ടസ്ഥലത്ത് പ്രസംഗിക്കുകയല്ലാതെ ഞങ്ങൾ തെറ്റായി ഒന്നും ചെയ്തിട്ടില്ല. പക്ഷേ ഞങ്ങളുടെ നേതാക്കൾക്കെതിരേ പോലീസ് കേസെടുത്തിരിക്കുകയാണ്. തന്റെ രാഷ്ട്രീയയാത്ര കൂടുതൽ കരുത്തോടെ തുടരുമെന്നും വിജയ് പറഞ്ഞു.
വീഡിയോസന്ദേശം പുറത്തുവന്നതിന് പിന്നാലെ വിജയ്ക്കെതിരേ ഡിഎംകെ വക്താവ് രംഗത്തെത്തി. ഇത് വിജയ്യുടെ പുതിയ തിരക്കഥയാണെന്നും ഇങ്ങനെയൊരു വീഡിയോ ഇറക്കാൻ നാലുദിവസമെടുത്തെന്നും ഡിഎംകെ വക്താവ് എ.ശരവണൻ പറഞ്ഞു.
കരൂർ ദുരന്തത്തിന്റെ ഉത്തരവാദിത്വം വിജയ് ഏറ്റെടുക്കണം. കാരണം അദ്ദേഹം നിയമങ്ങൾ ലംഘിച്ചതിനാലാണ് ദുരന്തം സംഭവിച്ചതെന്നും ശരവണൻ പറഞ്ഞു. അതേസമയ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിജയ്യുടെ വീഡിയോ സന്ദേശത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
National
ചെന്നൈ: കരൂർ ദുരന്തത്തിൽ പ്രതികരിച്ച് നടനും ടിവികെ അധ്യക്ഷനുമായ വിജയ്. ജീവിതത്തിൽ ഇത്രയും സങ്കടപ്പെട്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന് താരം വികാരാധീനനായി പറഞ്ഞു. ആളുകൾ റാലിക്ക് എത്തിയത് തന്നോടുള്ള സ്നേഹം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
താൻ പ്രസംഗിച്ചത് അനുവദിച്ച സ്ഥലത്തുനിന്നുതന്നെയാണ്. നടക്കാൻ പാടില്ലാത്തത് നടന്നു. ഉടൻ എല്ലാവരെയും കാണും. സത്യം ഉടൻ പുറത്തുവരും. പിന്തുണച്ച എല്ലാവർക്കും നന്ദിയെന്നും താരം വീഡിയോ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.
അതേസമയം, ദുരന്തത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണവും വിജയം ഉയർത്തുന്നുണ്ട്. അഞ്ച് ജില്ലകളിലും പ്രശ്നമുണ്ടായില്ല, കരൂരിൽ മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും താരം ചോദ്യമുന്നയിച്ചു.
National
ചെന്നൈ: കരൂർ ദുരന്തത്തിൽ വിജയ്യുടെ ടിവികെ നേതാക്കളായ മതിയഴകൻ, പൌൻ രാജ് എന്നിവർ റിമാൻഡിൽ. ഒക്ടോബർ 14 വരെയാണ് കരൂർ ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ഇവരെ റിമാൻഡ് ചെയ്തത്.
ദുരന്തത്തെ തുടർന്ന് തമിഴക വെട്രി കഴകം കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറിയായ മതിയഴകനും കരൂർ സെൻട്രൽ സിറ്റി സെക്രട്ടറിയായ പൌൻരാജും അറസ്റ്റിലായിരുന്നു. പരിപാടിക്ക് അനുമതി തേടി കത്ത് നൽകിയ മതിയഴകനെ നേരത്തെ കേസിൽ പ്രതി ചേർത്തിരുന്നു. ടിവികെ യോഗത്തിനുള്ള ഫ്ലക്സും കൊടിതോരണങ്ങളും ക്രമീകരിച്ച പൌൻരാജാണ് ഒളിവിൽ പോകാൻ മതിയഴകനെ സഹായിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, കേസിൽ ടിവികെ നേതാക്കളായ ബുസി ആനന്ദും നിർമൽ കുമാറും മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. അപകടത്തിന് ഉത്തരവാദി അല്ലെന്ന് ആനന്ദ് അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.
പോലീസ് സുരക്ഷ നൽകിയില്ലെന്നും ഇവർ ആരോപിക്കുന്നു. പ്രസംഗം തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ വൈദ്യുതി നിലച്ചു. ആൾക്കൂട്ടത്തിലേക്ക് ചെരിപ്പുകൾ എറിഞ്ഞു. ആംബുലൻസ് വന്നതും പരിഭ്രാന്തിക്കിടയാക്കി എന്നും ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ പറയുന്നു.
National
ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ നടനും രാഷ്ട്രീയ നേതാവുമായ വിജയ്യുടെ നേതൃത്വത്തിൽ നടന്ന റാലിയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 41 പേർക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ.
ഓൺലൈൻ മാധ്യമപ്രവർത്തകനായ ഫെലിക്സ് ജെറാൾഡ് എന്നയാളാണ് അറസ്റ്റിലായത്. സെന്തിൽ ബാലാജിയുടെ ഇടപെടൽ സംബന്ധിച്ച യൂട്യൂബ് വീഡിയോയുടെ പേരിലാണ് രാവിലെ ചെന്നൈ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
റെഡ്പിക്സ് യൂട്യൂബ് എന്ന ചാനൽ എഡിറ്റർ ആയ ഫെലിക്സ് ജെറാൾഡ് സ്റ്റാലിൻ സർക്കാരിന്റെ കടുത്ത വിമർശകൻ കൂടിയാണ്.
സംഭവത്തിൽ ടിവികെ നേതാക്കന്മാരായ മതിയഴകൻ, പൗൻ രാജ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറിയായ മതിയഴകനെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. അതേസമയം, പരിപാടിക്ക് അനുമതി തേടി സമർപ്പിച്ച അപേക്ഷയിൽ ഒപ്പിട്ടയാളാണ് കരൂർ സ്വദേശിയായ പൗൻ രാജ്.
അതേസമയം ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി പോലീസ് എഫ്ഐആറിലുള്ളത്. വിജയ് റാലിക്കെത്താൻ മനഃപൂര്‍വം നാലുമണിക്കൂര്‍ വൈകിയെന്നും കരൂരിൽ അനുമതിയില്ലാതെയാണ് റോഡ് ഷോ നടത്തിയതെന്നുമാണ് എഫ്ഐആറിലുള്ളത്.
അനുമതി ഇല്ലാതെ റോഡിൽ നിർത്തി സ്വീകരണം ഏറ്റുവാങ്ങി, ടിവികെ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അനുസരിച്ചില്ല എന്നും എഫ്ഐആറിലുണ്ട്. പരിപാടിക്കിടെ ബോധരഹിതരായി 11 പേര് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊതുജനങ്ങള്‍ക്ക് ബോധക്ഷയവും ശ്വാസതടസവുമുണ്ടായി.
മണിക്കൂറുകൾ കാത്തിരുന്ന ആളുകൾ തളർന്ന് വീഴുകയായിരുന്നു. ആവശ്യത്തിന് വെള്ളമോ മെഡിക്കല്‍ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. പോലീസ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും സംഘാടകർ ഒന്നും ചെയ്തില്ലെന്നും എഫ്ഐആറില്‍ പറയുന്നു.
National
ചെന്നൈ: കരൂര്‍ ദുരന്തത്തിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി പോലീസ് എഫ്ഐആർ. വിജയ് റാലിക്കെത്താൻ മനഃപൂര്‍വം നാലുമണിക്കൂര്‍ വൈകിയെന്നും കരൂരിൽ അനുമതിയില്ലാതെയാണ് റോഡ് ഷോ നടത്തിയതെന്നുമാണ് എഫ്ഐആറിലുള്ളത്.
അനുമതി ഇല്ലാതെ റോഡിൽ നിർത്തി സ്വീകരണം ഏറ്റുവാങ്ങി, ടിവികെ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അനുസരിച്ചില്ല എന്നും എഫ്ഐആറിലുണ്ട്. പരിപാടിക്കിടെ ബോധരഹിതരായി 11 പേര് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊതുജനങ്ങള്‍ക്ക് ബോധക്ഷയവും ശ്വാസതടസവുമുണ്ടായി.
മണിക്കൂറുകൾ കാത്തിരുന്ന ആളുകൾ തളർന്ന് വീഴുകയായിരുന്നു. ആവശ്യത്തിന് വെള്ളമോ മെഡിക്കല്‍ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. പോലീസ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും സംഘാടകർ ഒന്നും ചെയ്തില്ലെന്നും എഫ്ഐആറില്‍ പറയുന്നു.
പ്രവർത്തകർ മരങ്ങളിലും ചെറിയ ഷെഡുകളിലും കയറി ഇരുന്നെന്നും അവ തകർന്നു വീണെന്നും എഫ്ഐആറിൽ സൂചിപ്പിക്കുന്നു. താഴെ നിൽക്കുന്നവരുടെ മുകളിലേക്ക് തകർന്ന് വീണതാണ് ദുരന്തത്തിന് വഴിവെച്ചത്. പതിനായിരം പേർക്ക് ആണ് അനുമതി നൽകിയത്. എന്നാൽ 25,000 പേർ പങ്കെടുത്തെന്ന് എഫ്ഐആറിൽ ചൂണ്ടിക്കാട്ടി.
കരൂരിൽ വിജയ്യുടെ നേതൃത്വത്തിൽ നടന്ന റാലിയിലുണ്ടായ തിക്കിലും തിരക്കിലും 41 പേരാണ് മരിച്ചത്. വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിഞ്ഞിരുന്ന 55 പേര് ആശുപത്രി വിട്ടു. അമ്പതിലധികം പേർ ഇപ്പോഴും ചികിത്സയിലാണ്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്.
സംഭവത്തിൽ അനാസ്ഥ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കരൂർ പോലീസ് ടിവികെ ഭാരവാഹികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. ഫോറൻസിക് വിദഗ്ധരും അന്വേഷണം തുടങ്ങി.
തമിഴ്നാട് സർക്കാർ നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മീഷൻ ജസ്റ്റീസ് അരുണ ജഗദീശൻ കരൂർ ആശുപത്രിയിലെത്തി ദുരിതബാധിതരുമായി സംസാരിച്ചു. തിക്കും തിരക്കുമുണ്ടായ സ്ഥലം അവർ പരിശോധിച്ചു. ഉദ്യോഗസ്ഥരോട് വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു.
Kerala
ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ നടനും രാഷ്ട്രീയനേതാവുമായ വിജയ്യുടെ നേതൃത്വത്തിൽ നടന്ന റാലിയിലുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം സ്വതന്ത്ര ഏജൻസിക്ക് കൈമാറണമെന്ന ടിവികെ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് പരിഗണിക്കും.
സംഭവത്തിനു തൊട്ടുമുന്‍പ് കല്ലേറുണ്ടായെന്നും ഇടയ്ക്ക് വൈദ്യുതി നിലച്ചെന്നും ടിവികെ ആരോപിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കാൻ നടപടി വേണമെന്നും ടിവികെ ആവശ്യപ്പെട്ടിട്ടുണ്ട്.
തമിഴ്നാട് പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ല. ഗൂഢാലോചന നടന്നുവെന്നതിനു വിശ്വസനീയമായ തെളിവുകള്‍ പ്രദേശവാസികളില്‍നിന്നു ലഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. കരൂരിലെ ഡിഎംകെ ഭാരവാഹികള്‍ക്കു ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ടിവികെ അഭിഭാഷകൻ വെളിപ്പെടുത്തി.
അതേസമയം, ശനിയാഴ്ചയുണ്ടായ ദുരന്തം അന്വേഷിച്ച് ഉത്തരവാദികളെ കണ്ടെത്തുന്നതുവരെ വിജയ്യുടെ റാലികൾ നിരോധിക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി ഹൈക്കോടതി ഞായറാഴ്ച പരിഗണിച്ചില്ല. കരൂരിൽ പരിക്കേറ്റ സെന്തിൽ കണ്ണൻ എന്നയാളാണ് ഹർജി നല്‍കിയത്. ഹർജി ഇന്നു പരിഗണിച്ചേക്കും
Kerala
ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ നടനും രാഷ്ട്രീയനേതാവുമായ വിജയ്യുടെ നേതൃത്വത്തിൽ നടന്ന റാലിയിലുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ സംഖ്യ 41 ആയി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 65കാരി സുഗുണയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അഞ്ചു വീതം ആൺകുട്ടികളും പെൺകുട്ടികളും 18 സ്ത്രീകളും 13 പുരുഷന്മാരുമാണ് ദുരന്തത്തിൽ മരിച്ചത്. വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിഞ്ഞിരുന്ന 55 പേര് ആശുപത്രി വിട്ടു. അമ്പതിലധികം പേർ ഇപ്പോഴും ചികിത്സയിലാണ്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്.
അതേസമയം, സംഭവത്തിൽ അനാസ്ഥ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കരൂർ പോലീസ് ടിവികെ ഭാരവാഹികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരും അന്വേഷണം തുടങ്ങി.
തമിഴ്നാട് സർക്കാർ നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മീഷൻ ജസ്റ്റീസ് അരുണ ജഗദീശൻ കരൂർ ആശുപത്രിയിലെത്തി ദുരിതബാധിതരുമായി സംസാരിച്ചു. തിക്കും തിരക്കുമുണ്ടായ സ്ഥലം അവർ പരിശോധിച്ചു. ഉദ്യോഗസ്ഥരോട് വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു.
മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, പ്രതിപക്ഷ നേതാവ് കെ. പളനിസ്വാമി, ബിജെപി നേതാക്കളായ നൈനാർ നാഗേന്ദ്രൻ, കെ. അണ്ണാമലൈ, വിസികെ അധ്യക്ഷൻ തോൽ തിരുമാവളവൻ, പിഎംകെ നേതാവ് അൻപുമണി രാമദാസ് എന്നിവരുൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടി നേതാക്കൾ ആശുപത്രി സന്ദർശിച്ചു.
National
ചെന്നൈ: കരൂരിൽ തിക്കിലും തിരക്കിലുംപെട്ട് 40 പേർ മരിച്ച ദുരന്തത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് വിജയ്യുടെ ടിവികെ പാർട്ടി മദ്രാസ് ഹൈക്കോടതിയിൽ. ഇന്ന് ഉച്ചയോടെയാണ് ടിവികെ ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്.
റാലിക്കിടെ പോലീസ് ലാത്തിവീശിയെന്നും ദുരന്തം നടക്കുന്നതിന് മുമ്പ് റാലിക്കുനേരെ കല്ലേറുണ്ടായെന്നും ടിവികെ ഹർജിയിൽ ആരോപിച്ചു. ദുരന്തത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യങ്ങളടക്കം സ്വതന്ത്രമായി അന്വേഷിക്കണമെന്നുമാണ് ടിവികെയുടെ ആവശ്യം.
ഹര്‍ജി ഫയലിൽ സ്വീകരിച്ച കോടതി തിങ്കളാഴ്ച പരിഗണിക്കുമെന്ന് വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് കേസ് പരിഗണിക്കുക. കോടതി തീരുമാനത്തിനുശേഷം തുടര്‍നടപടിയെടുക്കുമെന്ന് ടിവികെ വൃത്തങ്ങള്‍ അറിയിച്ചു.